Wednesday, April 18, 2012

ധര്‍മ്മ ക്ഷേത്രേ................കുരുക്ഷേത്രേ...................................

“നേശേ ബലേതി ധര്‍മ്മം ചര..........” വ്യാസനൊരുക്കിയ സമസ്യയായിരുന്നു അത്. ധര്‍മ്മ പുത്രര്‍ക്ക് വേണ്ടിയോ അതോ നമുക്ക് വേണ്ടിയോ....ഒരു പാട് അലഞ്ഞിട്ടുണ്ട് കുട്ടിക്കൃഷ്ണമാരാര്‍ ഈ സമസ്യയിലൂടെ.ധര്‍മ്മത്തിന് ആളല്ല എന്നു വന്നാല്‍ അധര്‍മ്മം ചെയ്യാമോ.........ചെയ്യാമെന്ന് വിജയന്‍ പഠിപ്പിച്ചു. അശ്വത്ഥാമാ.....കുഞ്ജരയും ഊരുഭംഗവും ഒക്കെ ന്യായീകരിക്കപ്പെട്ടു. ധര്‍മ്മാധര്‍മ്മയുദ്ധമായിരുന്നു മഹാഭാരതം.......ആരുടേതായിരുന്നു ധര്‍മ്മം എന്നതു മാത്രം അവശേഷിക്കുന്നു.


   കുരുക്ഷേത്രമല്ല നെയ്യാറ്റിങ്കര ....ശെല്‍ വരാജ് ഒരു കര്‍ണ്ണനുമല്ല. അയാള്‍ക്ക് ഒരു ഒറ്റുകാരന്റെ മുഖമുണ്ടായിരുന്നു. അത് യുയുത്സുവിന്റേതോ വിഭീഷണന്റേതോ യൂദാസിന്റേതോ ആകാം.അതു കൊണ്ടുതന്നെ ഒരു ധര്‍മ്മയുദ്ധത്തിന്റെ കേളികൊട്ട് ഉയരേണ്ടതായിരുന്നു. കള്ളച്ചൂത് കളിച്ച് വിജയിപ്പിച്ച ശകുനിമാര്‍ ഒരു വശത്ത് ഭാഗം ചോദിച്ചു പിണങ്ങുന്നു. മന്ത്രിക്ക് ജാതി അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം കിട്ടുന്നു. മാടമ്പി നായര്‍ ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ ഞാന്‍ അവിടെ ഇരുത്തിയ ഒരുത്തന്‍ എന്ന് വിളിക്കുന്നു. പി.സി.ജോര്‍ജ്ജും ആര്യാടനും രണഭൂമിയിലെ കോമരങ്ങളാകുന്നു.


 അവിടെ എതിര്‍പക്ഷത്ത് നിലയുറപ്പിക്കാമായിരുന്നു സി.പി.എമ്മിന്. ജാതിയും മതവും വാളൂരി നൃത്തം ചവുട്ടുമ്പോള്‍ മാനവികത കൊതിച്ച് ജനം ദാഹിച്ചിരിക്കുകയായിരുന്നു. അവരുടെ മോഹങ്ങള്‍ ചവുട്ടി മെതിച്ചു കൊണ്ട് അതേ നാണംകെട്ട കളിയുമായി സി.പി.എം.എത്തിയിരിക്കുന്നു. ഒരു “നാടാരെ” സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുന്നു. 
പാറശ്ശാലയില്‍ 40 ശതമാനത്തിലധികം നാടാര്‍മാരാണ്. തൊട്ടുപിന്നില്‍ നായന്മാര്‍. നായന്മാര്‍ക്കുള്ള പങ്ക് പെരുന്നയില്‍കൊണ്ട് കാണിക്കവച്ചു ഒരു മാര്‍ക്സിസ്റ്റ് നായര്‍. ഇനി നാടാര്‍ക്കുള്ളതാണ്. പാളയം എല്‍.എം.എസില്‍ നിന്ന് ഒരു നാടാരെ  ചൂണ്ടിക്കാട്ടിയിരിക്കുന്നു. അവന്‍ ഇനി നിങ്ങളുടെ ചിഹ്നം ചുമക്കും. അപ്പോള്‍ നായരും നാടാരും ആയി. വിജയം സുനിശ്ചിതം. ഹേ വിജയാ..............മറ്റൊരു മതവിഭാഗം പാറശ്ശാലയില്‍ താങ്കള്‍ എന്തേ കണ്ടില്ല...... കമ്മ്യൂണിസം ഒരു മതമാണെന്ന് പാടിയിട്ടില്ലേ വിരുദ്ധര്‍. അവിടെ കമ്മ്യൂണിസ്റ്റുകാരില്ലേ.........അവര്‍ ആര്‍ക്ക് വോട്ടു ചെയ്യും?. ആ പഴയ കേരളാ കോണ്‍ഗ്രസ്സുകാരനോ...അതിലും നല്ലതല്ലേ നമ്മുടെ സ്വന്തം സഖാവായിരുന്നു നമ്മുടെ ആ പഴയ “പിച്ചാത്തി ശെല്‍ വന്” വോട്ടു ചെയ്യുന്നത്.


      ജാതി മതശക്തികളുടെ പിന്തുണ ഇല്ലാതെ ജയിക്കാമെങ്കില്‍ ജയിച്ചാല്‍ മതി എന്നു പറഞ്ഞ ആ വിക്കന്‍ നമ്പൂതിരിയെ ഭത്സിക്കാന്‍ അടിയുറച്ച പഴയ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ക്ക് മടിയുണ്ടായിരുന്നില്ല. ഒപ്പമുള്ള ലീഗിനെപ്പോലും ഇറക്കിവിട്ടപ്പോള്‍ ഒപ്പം നില്‍ക്കാന്‍ മറ്റൊരു വിഭാഗം പാര്‍ട്ടിക്കുണ്ടായിരുന്നു, ജനങ്ങള്‍. അതൊരു വോട്ട് ബാങ്ക് അല്ല.....അതൊരു വികാരമായിരുന്നു..


 എറണാകുളത്ത് ഇതേ കളി കളിച്ചതാണ് കോണ്‍ഗ്രസ്സ്. എഡ്വോര്‍ഡ് എടേഴത്തിലൂടെ. കോണ്‍ഗ്രസ്സുകാര്‍ കേട്ടിട്ടില്ലാത്ത കോണ്‍ഗ്രസ്സുകാരന്‍. ബാലറ്റ് പേപ്പറില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് തോന്നി സെബാസ്ത്യന്‍ പോളാണ് നല്ല കോണ്‍ഗ്രസ്സുകാരന്‍ എന്ന്. നാളെ പാറശ്ശാലയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത് തോന്നുമോ......
   
      നേരിട്ട് വെട്ടിമരിച്ചാല്‍ വീട്ടേക്ക് മാനം എന്ന് യാത്രയാക്കിയ അമ്മമാര്‍....ഇന്ന് പിന്‍ വെട്ടിന് തുനിഞ്ഞിറങ്ങിയിരിക്കുന്നു , പാര്‍ട്ടി. മരിച്ചാല്‍ പച്ചോലയില്‍ കെട്ടി വലിച്ചിഴക്കുമോ....ജയിച്ചാല്‍ ആചാരവിളക്കുകൊളുത്തി ആനയിക്കുമോ..............
  ചുവടുകള്‍ എവിടയോ പിഴക്കുന്നു. അക്ഷൌഹിണികളുടെ നടുവില്‍ കുരുവംശജര്‍ക്ക് നീ പകരുന്ന ഗീത , പൊളിയാകുമോ വിജയാ...........ഛേദി രാജ്യത്തെ ശിശുപാലനെപ്പോലേ ജല്പനങ്ങളുമായി ഒരു അച്യുതാനന്ദനും സ്വന്തം നേട്ടത്തിനായി മാത്രം എവിടയോ അലഞ്ഞു തിരിയുന്നു.. 


 ഇനി നമുക്ക് സഞ്ജയനിലേക്ക് പോകാം................” കഥേ മമ കഥേ മമ കഥകള്‍ അതിസാദരം”. അവ വന്ന് കൊണ്ടേയിരിക്കും.

Thursday, April 12, 2012

ചോള സാമ്രാജ്യത്തില്‍ ഒരു ചേരന്‍.................

തഞ്ചാവൂര്‍............ത്യാഗരാജ സ്വാമികളുടേയും മുത്തുസ്വാമി ദീക്ഷിതരുടേയും തഞ്ചാവൂര്‍................വെമ്പട്ടി ചിന്നസത്യത്തിന്റെ തഞ്ചാവൂര്‍ ................ഏറെക്കാലമായി തഞ്ചാവൂര്‍ എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട്. ബൃഹദേശ്വരന്റെ കോവില്‍ ഉറക്കങ്ങളില്‍ മാടി വിളിക്കാന്‍ തുടങ്ങി. അങ്ങിനെ ഈ അവധിക്കാലത്ത് ഒരു തഞ്ചാവൂര്‍ യാത്ര പ്ലാന്‍ ചെയ്തു.

   കേരളത്തില്‍ നിന്ന് തഞ്ചാവൂര്‍ക്ക് പോകാന്‍ രണ്ട് മാര്‍ഗ്ഗങ്ങളുണ്ട്. ഒന്ന് എറണാകുളത്ത് നിന്നുള്ള നാഗൂര്‍ എക്സ്പ്രസ്സ് ആണ്. രാത്രി പത്തിന് പുറപ്പെട്ടാല്‍ രാവിലെ 8.45ന് തഞ്ചാവൂര്‍ എത്തും. അല്ലെങ്കില്‍ തൃശ്ശിനാപ്പള്ളിക്ക് പോകുന്ന നിരവധി ട്രയിനുകളില്‍ ഏതിലെങ്കിലും കയറി തൃശ്ശിനാപ്പള്ളിയില്‍ ഇറങ്ങുക. തൃശ്ശിനാപ്പള്ളിയില്‍ നിന്നും നിരവധി പാസ്സ്ഞ്ചര്‍ തീവണ്ടികളുണ്ട്,തഞ്ചാവൂര്‍ക്ക്. അല്ലെങ്കില്‍ അഞ്ച് മിനിട്ട് ഇടവിട്ട് ബസ്സ് ഉണ്ട്. ബസ്സില്‍ ഒരു മണിക്കൂര്‍ യാത്ര. ട്രയിനിലാണെങ്കില്‍ അര മണിക്കൂര്‍.......
          നാഗ്ഗുര്‍ എക്സ്പ്രസ്സില്‍ ഒരു മാസം മുന്നേ സീറ്റ് തരപ്പെടുത്തി എങ്കിലും യാത്രപുറപ്പെടേണ്ട ദിവസവും വെയിറ്റിംഗ് ലിസ്റ്റില്‍ തന്നെയായിരുന്നു. മുടിഞ്ഞ തിരക്ക്. കാരണം ഈ തീവണ്ടിയാണ് വേളാങ്കണ്ണിക്കുള്ള യാത്രാ മാര്‍ഗ്ഗം .പോരെങ്കില്‍ ഈസ്റ്ററും...............അവസാന നിമിഷം ഈ യാത്ര റദ്ദാക്കി.....പകരം തിരുവനന്തപുരത്ത് നിന്ന് അനന്തപുരി എക്സ്പ്രസ്സില്‍ തൃശ്ശിനാപ്പള്ളിക്ക് ടിക്കറ്റെടുത്തു.

വൈകിട്ട് 4.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തീവണ്ടി വെളുപ്പിന് 2.30ന് തൃശ്ശിനാപ്പള്ളി സ്റ്റേഷനിലെത്തി.സ്റ്റേഷന്‍ മുഴുവന്‍ മൂടിപ്പുതച്ച് ഉറങ്ങുന്ന ജനം. ആണും പെണ്ണൂം. കൈലിയും ചുരിദാറും സാരിയുമൊക്കെ പരിസരം മറന്ന് ഉറങ്ങുന്നു. കേരളത്തിലായിരുന്നു എങ്കില്‍ ഇവര്‍ക്ക് ചുറ്റും എത്ര മൊബൈല്‍ ക്ലിക്കിയേനെ എന്ന് ചിന്തിച്ചു.
 റെയില്‍ വേസ്റ്റേഷനില്‍ തന്നെ താമസസൌകര്യം ഉണ്ട്. വാടക എ.സി.750/- സാദാ.600/-. നല്ല വൃത്തിയുള്ള ഡബിള്‍ കട്ടില്‍ മുറി. നല്ല റും സര്‍വീസ്. രാത്രി അവിടെ കഴിഞ്ഞു. രാവിലെ സ്ഥലം കാണാന്‍ ഇറങ്ങാന്‍ തീരുമാനിച്ചു.
 തൃശ്ശിനാപ്പള്ളിക്കടുത്താണ് ശ്രീരംഗം..............ശ്രീരംഗരംഗ നാഥന് മംഗളം പാടെടീ....................എന്ന പാട്ട് കമലഹാസന്‍ സിനിമയില്‍ കേട്ടിട്ടുണ്ട്. തൃശ്ശിനാപ്പള്ളിയില്‍ നിന്ന് ഒന്‍പത് കിലോമീറ്ററുണ്ട്, ശ്രീരംഗത്തിന്. തീവണ്ടിയില്‍ വെറും രണ്ട് രൂപ മാത്രം.  
ശ്രീരംഗം റെയില്‍ വേസ്റ്റേഷനില്‍ നിന്നു നോക്കിയാല്‍ രംഗനാഥ സ്വാമി ക്ഷേത്ര ഗോപുരം കാണാം.......ഒരു ഓട്ടോക്കാരനോട് ചോദിച്ചു, അവന്‍ അന്‍പത് രൂപ പറഞ്ഞു. കണ്മുന്നില്‍ കാണുന്ന ക്ഷേത്രമായതിനാല്‍ നടന്നു പോകാന്‍ തീരുമാനിച്ചു. കഷ്ടി അഞ്ഞൂറ് മീറ്റര്‍ നടന്നപ്പോള്‍ ക്ഷേത്രമെത്തി.

  ഏഴ് ഭീമാകാരമായ മതില്‍ക്കെട്ടുകള്‍ക്കുള്ളീലാണ് ശ്രീരംഗം ക്ഷേത്രം. ഏഴ് മതിലുകള്‍ക്കും ഗോപുരങ്ങളുണ്ട്. ആകെ ഇരുപത്തി ഒന്ന് ഗോപുരങ്ങള്‍. നൂറ്റി അന്‍പതിലേറെ ഏക്കര്‍ വിസ്തീര്‍ണ്ണം. ഭാരതത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം ഇതാണ് എന്ന് പറയപ്പെടുന്നു. 





              ഇതാണ് രാജഗോപുരം....ഏറ്റവും ആദ്യത്തേതും ഏറ്റവും വലുതുമായ ഗോപുരം. ഇതിനെ ചുറ്റി മതില്‍ കെട്ടും അതിനെ ചുറ്റി റോഡുമാണ്. ചെറിയ വാഹനങ്ങള്‍ക്ക് അകത്ത് പ്രവേശിക്കാം. കാരണം ഇതിനകം ഒരു വാണിജ്യ കേന്ദ്രമാണ്. ഭക്ഷണശാലകള്‍ ഉള്‍പ്പെടെ നിരവധി വാണിജ്യ കേന്ദ്രങ്ങള്‍.
   അടുത്ത ഗോപുരം കുറച്ചു കൂടി ചെറുതാണ്. തൊട്ടടുത്ത ഗോപുരം കൂടി കടക്കുമ്പോള്‍ ക്ഷേത്രമായി. ഇനിയങ്ങോട്ട് ചെരിപ്പിട്ട് പ്രവേശനമില്ല. ക്യാമറക്ക് അന്‍പത് രൂപ കൊടുക്കണം.
അകത്ത് കയറി.....എവിടെയും ക്ഷേത്രങ്ങളാണ്. അടുക്കും ചിട്ടയുമില്ലാതെ എന്നു വേണമെങ്കില്‍ പറയാം...പ്രവേശന കവാടം കടന്നാല്‍ വ്യൂ പോയിന്റ് ഉണ്ട്. പത്ത് രൂപ ടിക്കറ്റെടുത്താല്‍ വ്യൂ പോയിന്റില്‍ കയറാം. അവിടെ നിന്നാല്‍ ഗോപുരങ്ങള്‍ എല്ലാം കാണാം എന്നൊരു പ്രത്യേകത ഉണ്ട്.


വ്യൂപോയിന്റില്‍ നിന്നുള്ള ദ്ര്യശ്യങ്ങള്‍. പിന്നില്‍ നിരനിരയായി ഗോപുരങ്ങള്‍ കാണാം.........


 


   അകത്ത് കടന്നു. കരിങ്കല്‍ ഇടനാഴികള്‍. മുക്കിലും മൂലയിലും ആരാധനാലയങ്ങള്‍.






. പ്രധാന ക്ഷേത്രമകുടം സ്വര്‍ണ്ണം പൂശിയതാണ്. അനന്തശായിയായ വിഷ്ണുഭഗവാനാണ് പ്രതിഷ്ഠ.  ക്ഷേത്രത്തോട് ചേര്‍ന്നാണ് തയ്യര്‍ സന്നിധി. അവിടെ എന്തോ പ്രധാന പൂജ നടക്കുന്നു. ബ്രാഹ്മണര്‍ സ്ത്രോത്രങ്ങള്‍ ഉരുവിടുന്നു. അവിടെ നിന്നും പുറത്തിറങ്ങി.


ഇത് മുഖ്യ കോവിലിന് വെളിയിലുള്ള കവാടം ഭക്തജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അകലെ നിന്നും ഒരു ഘോഷയാത്ര വരുന്നുണ്ട്..


ഭീമാകാരമാണ് മതില്‍ കെട്ടുകള്‍...




ഇടനാഴികള്‍............പൊരിവെയിലിലും തണുപ്പ്........

അങ്ങിനെ ശ്രീരംഗം കണ്ട് പുറത്തിറങ്ങി. ഇനിയെങ്ങോട്ട്......കാവേരി നദിയില്‍ ഒന്ന് കുളിച്ചാലോ....നദിയെപറ്റി അന്വേഷിച്ചു. ഒരു കിലോമീറ്റര്‍ പോകണം. പോയിട്ട് കാര്യമില്ല. കാവേരി ചുട്ടുപഴുത്ത മണലാരണ്യം മാത്രമാണ്. ഒരു തുള്ളി വെള്ളം ദര്‍ശിക്കാനാകില്ല.
   ഇനി എങ്ങോട്ട്....അപ്പോഴാണ് തിരു വണൈക്കം കോവിലിനെ പറ്റി കേട്ടത്. അങ്ങോട്ട് തിരിച്ചു. ശ്രീരംഗത്തു നിന്നും ബസില്‍ മൂന്ന് രൂപ. ( ഓട്ടോ റിക്ഷക്കാരുടെ പറ്റിപ്പ് അസഹനീയമാണ്. അര കിലോ മീറ്ററിന് നൂറ് രൂപ ഈടാക്കും, പരിചയമില്ലാത്ത ആളാണ് എന്ന് മനസ്സിലായാല്‍)
തിരുച്ചിറപ്പള്ളിയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവണൈക്കോവില്‍. ശ്രീ ജംബുകേശ്വര്‍ അഖിലാണ്ടേശ്വരി ക്ഷേത്രം എന്ന് മുഴുവന്‍ പേര്. പഞ്ചഭൂത ക്ഷേത്രങ്ങളില്‍ “ജല”ത്തെ പ്രതിനിധാനം ചെയ്യുന്നു ഈ ക്ഷേത്രം. ശിവനാണ് പെരുമാള്‍ .(അതോ പാര്‍വതിയോ).




രംഗനാഥ സ്വാമീ ക്ഷേത്രത്തെ അപേക്ഷിച്ച് കുറച്ചുകൂടി ശാന്തതയുണ്ട് ഇവിടെ
                       ക്ഷേത്ര പ്രവേശനമായി.....




ഇവിടെയും കല്‍ത്തൂണുകളുടെ മാസ്മരിക സൌന്ദര്യം തന്നെ


                                  നല്ല സമയത്താണ് അമ്പലത്തില്‍ എത്തിയത്.ഏതോ ഒരു കുടുംബത്തിന്റെ വഴിപാട്. നല്ല ചൂടു ശര്‍ക്കര പൊങ്കല്‍. ആവോളം തന്നു. കഴിച്ച് വയറുനിറഞ്ഞു.


 പ്രധാന വിഗ്രഹം ചെറുതാണ്. സാധാരണ ഭക്തന്മാര്‍ക്ക് ജനാലയിലൂടെയും പത്ത് രൂപ ടിക്കറ്റെടുക്കുന്നതവര്‍ക്ക് അകത്തു കയറിയും കാണാം. പത്തു പേരടങ്ങുന്ന ഒരു കൂട്ടത്തെയാണ് പൂജാരി വിളിച്ച് അകത്തു കയറ്റുക. പേരും നാളും നമ്മള്‍ പറയുന്നു. പൂജാരി അത് മൂളിക്കേക്കുന്നു. “എന്നിട്ട് നേരത്തെ പറഞ്ഞ നാളുകാരായ...................” എന്ന മട്ടില്‍ പൂജ തുടങ്ങുന്നു. സാരമില്ല , ദൈവത്തിന് നമ്മുടെ പേര് പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ.....


   കുറച്ചു നേരം തിരുവണൈക്കോവിലില്‍ വിശ്രമിച്ച് പുറത്തിറങ്ങി. ഇനി എന്തുണ്ട് കാണാന്‍. ഒരു ഭക്തനോട് ചോദിച്ചു. “പിള്ളയാര്‍ കോവില്‍ അഥവാ റോക്ക് ടെംബിള്‍”. അകലം രണ്ട് കിലോ മീറ്റര്‍. പൊരി വെയിലായതിനാല്‍ ഒരു ഓട്ടോക്കാരനെ വിളിച്ചു. കാശ് ചോദിച്ചു. പതിവ് തെറ്റിക്കാതെ അവന്‍ പറഞ്ഞു.” എണ്‍പത് രൂപ”. വേണ്ട നടന്നു പോകാം എന്ന് കരുതി. അവന്‍ പിറകേ വന്നു. അസഹ്യമായ ചൂട് കാരണം മുപ്പത് രൂപാക്ക് സമ്മതിച്ച് റോക്ക് ടെംബിളിലേക്ക് യാത്രയായി.


   ഒരു വന്‍ പാറയ്ക്ക് ഉള്ളീലും മുകളിലുമായുള്ള ക്ഷേത്രമാണ് പിള്ളയാര്‍ കോവില്‍ എന്ന റോക്ക് ടെംബിള്‍. ശിവനും ഗണപതിയുമാണ് മുഖ്യ പ്രതിഷ്ഠ. ആയിരത്തോളം പടികള്‍ കയറി മുകളിലെത്തുക എന്നത് ആയാസമുള്ള പണിയാണ്. തിരക്കേറിയ ബര്‍മ്മ ബസാറിനുള്ളിലാണ് മുഖ്യ കവാടം. കവാടം കടന്നെത്തുന്നത് പടികളിലേക്കാണ്. തുടക്കത്തില്‍ ചെരിപ്പ് ഊരിയിടാന്‍ സ്ഥലം അന്വേഷിച്ചു നടന്ന എന്നോട് സ്നേഹനിധിയായ ഒരു കച്ചവടക്കാരന്‍ പറഞ്ഞു “ ഇവിടെ ഊരിയിടാം സാര്‍...പൈസ ഒന്നും തരണ്ട”. അവന്റെ സ്നേഹത്തെ ആദരിച്ച് ചെരിപ്പ് ഊരിയിട്ട് അകത്തേക്ക് കടക്കാന്‍ പോയ എന്നോട് അവന്‍ പറഞ്ഞു.” ഇന്നാ സാര്‍ ..പൂജക്കുള്ള പ്രസാദം ..40 രൂപ”.
 ആ പ്രസാദവും വാങ്ങി അകത്തു കടന്നു. പാ‍ായില്‍ തീര്‍ത്ത വിസ്മയം.......അതാണ് പിള്ളയാര്‍ കോവില്‍...
                 
 പ്രധാന പ്രതിഷ്ഠ കൂറ്റന്‍ ശിവലിംഗമാണ്. ഇവിടെ സന്ദര്‍ശിച്ചതിനു ശേഷം കുറച്ച് പടി താഴോട്ടിറങ്ങി മറുഭാഗത്തു കൂടി മുകളിലേക്ക് കയറണം . ഇതാണ് പിള്ളയാര്‍ കോവില്‍.                                                                                                                        
കൊടും ചൂട്. ഞാന്‍ ആ പടികള്‍ കയറി.
കയ്യും കാലും വൃത്തിയായി പൊള്ളി...............ദൈവത്തിന്റെ പരീക്ഷണമായതിനാല്‍ സഹിച്ചു.
 മുകളില്‍ നിന്നാല്‍ തൃശ്ശിനാപ്പള്ളി നഗരം മുഴുവന്‍ കാണാം............




   അകലെ കാണുന്ന ആ മണല്‍ വിരിപ്പ്. അത് കാവേരി നദിയാണ്. വറ്റി വരണ്ട് മണല്‍ മാത്രമായി അത് അങ്ങിനെ കിടക്കുന്നു.


തിരികെ  റെയില്‍ വേസ്റ്റേഷനില്‍ എത്തി. ഇനി തഞ്ചാവൂര്‍ക്ക്................................................